Tuesday, December 17, 2013
















വാട്‌സ് ആപ്പ്..

വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കദീജുമ്മ കയറിവന്നത്. കയ്യിലുള്ള മരുന്നിന്റെ ലിസ്റ്റ് നീട്ടിക്കൊണ്ട് പറഞ്ഞു.
''മോനേ.. മറക്കാതെ കൊണ്ടോരണം''. ''ഇന്നാ.. പൈസ''
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തുടരുന്ന പതിവ്...
''അവിടെത്തന്നെ വെച്ചോളീം.. ഞാന്‍ വാങ്ങിക്കോളാം..!!''
അവരുടെ കണ്ണൊന്ന് നനഞ്ഞോ..!!
മരുന്ന് ലിസ്റ്റ് ബാഗില്‍ തിരുകി നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ബസിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ഒരു പുതിയ കടയില്‍ അന്വേഷിച്ചു.
''സ്റ്റോക്കില്ല''
ഇനി ലഞ്ച് ബ്രേക്കിനിറങ്ങാം. ഒരു മണിക്കൂര്‍ ഉണ്ടല്ലോ..!
ഓഫീസില്‍ പിടിപ്പതു ജോലിയുണ്ടായിരുന്നു. കണക്കുകളുടെ ലോകം തലച്ചോറില്‍ തിളച്ചുമറിഞ്ഞു. ഇന്‍വോയ്‌സും ക്വട്ടേഷനുകളുമായി കമ്പ്യൂട്ടറിനോട് പടപൊരുതി. സമയം കൂടുതലെടുത്തു. ലഞ്ച്‌ബ്രേക്കിനി അരമണിക്കൂര്‍മാത്രം ബാക്കി. ഭക്ഷണം ബാഗിലുണ്ട്. കഴിക്കാനിരുന്നാല്‍ സമയം പോകും. മരുന്ന് ലിസ്റ്റുമായി പുറത്തേക്കിറങ്ങി. ആദ്യംകണ്ട മെഡിക്കല്‍ സ്റ്റോറില്‍ കയറി.
''ഓ... ഒരെണ്ണം സ്റ്റോക്കില്ലല്ലോ..!.''
''ഉള്ളതെടുത്തോളൂ''
പണം കൊടുക്കാനായി പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്തു...
'പടച്ചവനേ.. കാലി..!!' ''ഹാ.. നിങ്ങള്‍ പാക്ക് ചെയ്‌തോളൂ''
ഇനി ബാക്കിയുള്ളത് 25 മിനിറ്റ് മാത്രം. നേരെ എ.ടി.എം കൗണ്ടറിലേക്കോടി. നല്ല ക്യൂ.. സമയം പോകുന്നു... മനസ്സില്‍ ആധി.. 15 മിനിറ്റ് ക്യൂവില്‍ നിന്നപ്പോള്‍ ഊഴമെത്തി. പിന്നില്‍ നിന്നിരുന്ന ഒരാള്‍ മുന്നോട്ട് വന്നു.
''ഒന്നെടുത്തോട്ടെ.. ഭക്ഷണം കഴിച്ചിട്ടില്ല.. ഹോട്ടലില്‍ പോകാനാണ്.'' ഭവ്യതയോടെ പറഞ്ഞപ്പോള്‍ 'അത്യാവശ്യക്കാരനെ' അനുവദിക്കാതിരിക്കാനായില്ല. അയാള്‍ക്ക് പിന്നിലുള്ളവര്‍ ദേഷ്യത്തോടെ നോട്ടമെറിഞ്ഞു. ക്ഷമ നശിക്കുന്നു.. മെഷീനില്‍ മൂപ്പര്‍ കുറെ ഞെക്കിനോക്കുന്നുണ്ട്. ഒന്നും പുറത്തേക്ക് വരുന്നില്ല. 5 മിനിറ്റ് അഭ്യാസത്തിന് ശേഷം ടിയാന്‍ പുറത്ത് വന്നു.
''പാസ്സ് വേര്‍ഡ് മറന്നു''. പാവം ഇന്ന് പട്ടിണി. 'ആധുനികകാല പട്ടിണിയുടെ ഉറവിടങ്ങള്‍..!' ഒരു കഥക്ക് സ്‌കോപ്പുണ്ട്. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. ആശ്വാസത്തോടെ എ.ടി.എമ്മിനുള്ളിലേക്ക് കയറി. എ.സിയുടെ കുളിരി ഒരു മൂളിപ്പാട്ട് ചുണ്ടിലേക്ക് വിരുന്നെത്തി. വിശപ്പിന്റെ വിളി വന്നുകൊണ്ടിരിക്കുന്നുണ്ട്.
കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ച് പാസ്സ്‌വേര്‍ഡും തുകയും അമര്‍ത്തി പ്രതീക്ഷയോടെ കാത്ത് നിന്നു.  സ്‌ക്രീനില്‍ ഒരു മെസ്സേജ് തെളിഞ്ഞു.
'ടീൃൃ്യ, ട്യേെലാ ശ െലോുലൃമൃഹ്യ ീൗ േീള ലെൃ്ശരല, ുഹലമലെ ്ശശെ േീൗൃ ിലമൃലേെ അഠങ'
മനസ്സില്‍ സന്തോഷത്തിന്റെ പത തിളച്ചുവന്നു. കൂടുതല്‍ സമയം അലട്ടിക്കാതെ മുന്നറിയിപ്പ് തന്ന എ.ടി.എം മെഷീനിന് നന്ദി സമര്‍പ്പിച്ച് പുറത്തിറങ്ങി. ക്യൂ നില്‍ക്കുന്ന എല്ലാവരോടും ആ സന്തോഷവാര്‍ത്ത അറിയിച്ചു. മുറുമുറുപ്പും ശാപങ്ങളും വീണുടഞ്ഞു. ബാങ്കിന്റെ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍വരെ ശാപത്തിന്റെ ഡെപ്പോസിറ്റെത്തി. തൊട്ട് പിന്നില്‍ നിന്നിരുന്നയാള്‍ വിശ്വാസമാകാതെ അകത്തേക്ക് കയറി ഞെക്കി നോക്കി. 'ഇനി എ.ടി.എം ഇയാളെ കളിപ്പിച്ചതാണെങ്കിലോ..?! അല്ലെങ്കില്‍ കാഷില്ലാത്തതുകൊണ്ട് കള്ളം പറഞ്ഞതോ?..!'
*** *** ***

എ.ടി.എം മെഷീന് അറിയിച്ച ഈ 'നീയറസ്റ്റിലേക്ക്' ഇവിടെ നിന്ന് 3 കിലോമീറ്റര്‍ പോകണം. ആകെ 5 മിനിറ്റ് സമയം ബാക്കിയുണ്ട്. വയറിനുള്ളില്‍ നിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ട്. ഭക്ഷണം ബാഗില്‍ കാത്തിരിപ്പുണ്ട്. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നും...! എന്ത് ചെയ്യും?
***  ***  ***

ഓഫീസിലേക്ക് തിരിച്ചുവന്നു. വീണ്ടും കണക്കിന്റെ ലോകത്തേക്ക്. വൈകീട്ട് ചായ എത്തിയപ്പോഴാണ് മരുന്നിന്റെ കാര്യം വീണ്ടും ഓര്‍മ്മ വന്നത്. സ്റ്റോക്കില്ലാത്തത് സംഘടിപ്പിക്കണമല്ലോ?. അറിയുന്ന ഒന്ന് രണ്ട് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വിളിച്ചു ചോദിച്ചപ്പോഴൊന്നും സാധനം സ്റ്റോക്കില്ല. (ഇത്  വല്ല ലാഭം കുറവുള്ള മരുന്നുമാണോ..!).
*** *** ***

മരുന്നിന്റെ പേരെന്താണ്.. ഹോ.. ഓര്‍മ്മ കിട്ടുന്നില്ല.. മരുന്ന് ലിസ്റ്റാണെങ്കില്‍ മെഡിക്കല്‍ സ്റ്റോറില്‍ കൊടുത്തേല്‍പ്പിച്ചതാണ്. പണം കൊടുക്കാതെ അവിടുന്നതെങ്ങനെ വാങ്ങും? ഒന്ന് വിളിച്ചു നോക്കിയാലോ?.  ഫോണ്‍ നമ്പര്‍. ഗൂഗഌന്റെ സഹായം തേടി. മെഡിക്കല്‍ സ്റ്റോറിന്റെ പേര് കൊടുക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ കുറെയെണ്ണം കടന്നുവന്നു. അമേരിക്കന്‍ കടകള്‍.. ഇന്ത്യനെ കണ്ടില്ല.
ഫേസ് ബുക്കില്‍ ഒരു 'നോട്ടിഫിക്കേഷന്‍' പ്രത്യക്ഷപ്പെട്ടു. ഉടന്‍ തലച്ചോറിലെ ബള്‍ബ് മിന്നി. ഫെയ്‌സ് ബുക്കില്‍ മെഡിക്കല്‍ സ്റ്റോറിന്റെ പേര് കൊടുത്ത് സെര്‍ച്ച് ചെയ്തു. കാത്തിരുന്നു.. അതാവരുന്നു... (സ്വകാര്യം.. മൂപ്പര്‍ നമ്മളെ ഫ്രന്റാണ്). പ്രൊഫൈലില്‍ നിന്ന് കോണ്‍ടാക് നമ്പര്‍ തപ്പിയെടുത്തു. (ഹോ.. ഈ ബുദ്ധി ആദ്യം തോന്നിയില്ലല്ലോ..! ഇനി അവസരം വരട്ടെ... കണ്ടോളാം).
''ഹലോ.. **** അല്ലേ.. ഞാന്‍ ഉച്ചക്കവിടെ മരുന്ന് ലിസ്റ്റ് തന്നിരുന്നു..''
''സോറി.. ഞാനൊരത്യാവശ്യത്തിന് വന്നതായിരുന്നു.'' (പണമില്ലാത്തതുകൊണ്ടാണെന്ന് പറയാന്‍ അഭിമാനബോധം സമ്മതിച്ചില്ല).
''ആ ലിസ്റ്റൊന്നു വേണായിരുന്നു. അവിടെ സ്റ്റോക്കില്ലാത്തത് വാങ്ങാനാണ്..''
''മൊബൈലില്‍ ഫോട്ടോയെടുത്ത് 'വാട്ട്‌സ് ആപ്പില്‍' വിടാമോ?''
''ശരി.. ചെയ്യാം''
''ഇപ്പോള്‍തന്നെ വേണേ.. പ്ലീസ്''
ഹാവൂ.. ആശ്വാസമായി.. മെഡിക്കല്‍ സ്റ്റോറിന് ഒരു 'ലൈക്ക്' കൊടുത്തു. അവനിത് കാണില്ലേ..!
*** *** ***

വാട്ട്‌സ് ആപ്പ് നോക്കിയിരിപ്പായി.. മൊബൈല്‍ ഒന്ന് വിറച്ചോ..! ഹാവൂ.. ലിസ്റ്റ് വന്നിട്ടുണ്ട്. ഫ്രന്റ്‌സിന് ഷെയര്‍ ചെയ്തു.
'എനിക്ക് അത്യാവശ്യമായി ഈ മരുന്ന് കിട്ടണം. പ്ലീസ്.. ഒന്ന് സഹായിക്കാമോ?'
കമന്റുകള്‍ പ്രവഹിച്ചു.
'അല്ല മോനേ.. നിനക്കെന്തിനാണ് ഈ മരുന്ന്..!'
'ഇത് വല്ല വയാഗ്രയുടെ നിറംമാറിയുമാണോ..?'
'വയാഗ്രയല്ലല്ലോ.. നയാഗ്രയല്ലെ..!'
'അതൊരു വെള്ളച്ചാട്ടമല്ലെ..' വാട്‌സ് ആപ്പ് ഭിഷഗ്വരന്‍ സംശയം പ്രകടിപ്പിച്ചു.
ചര്‍ച്ച ഭൂഖണ്ഡങ്ങള്‍ ഭേദിച്ചു. രാഷ്ട്രീയവും സ്‌പോര്‍ട്‌സും തത്വചിന്തയും തുടങ്ങി സകല 'അലമ്പുകളും' ചര്‍ച്ചയില്‍ കണ്ണിചേര്‍ന്നു. പ്രതീക്ഷയോടെ ഇരുന്നു. ഒരു മണിക്കൂറിന് ശേഷവും ചര്‍ച്ച ചൂടോടെ നടക്കുന്നു.
'ഇനി ഇതുവല്ല ആപ്പുമാണോ?' (എ.എ.പി പാര്‍ട്ടി?)
'എന്താപ്പ്..!? അതിനിവന് രാഷ്ട്രീയത്തിലൊന്നും താത്പര്യമില്ലല്ലോ?'
'ഹാ... നിന്റെയൊക്കെ താത്പര്യം എന്തിലാണെന്നറിയാം'
ചര്‍ച്ച രൂപ പരിണാമം സംഭവിച്ച് 'അഡള്‍ട്ട് ഒണ്‍ലി (+18) ആയി മാറി.
അവസാനം ഇടപെടേണ്ടി വന്നു. ഇത് വയാഗ്രയുടെയും നയാഗ്രയുടെയും സഹോദരിമാരൊന്നുമല്ല മക്കളെ.. ഇത് അപസ്മാരത്തിനുള്ള മരുന്നാണ്..! നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ വാങ്ങിക്കഴിച്ചോളൂ..! മരുന്നിന്റെ വിക്കീപീഡിയ ലിങ്കും കൊടുത്തു.
''എന്നാല്‍ നിനക്കിത് ആദ്യം തന്നെ പറഞ്ഞൂടായിരുന്നോ...*/+#ൃ-*/.. മോനേ..!!''
പിന്നീട് വന്ന പ്രതികരണങ്ങളൊന്നും വായിക്കാന്‍ തോന്നിയില്ല. വാട്‌സ് ആപ്പ് ലോഗ് ഔട്ട് ചെയ്തു. ഫോണങ്ങ് സ്വിച്ചോഫാക്കി...! നമ്മളോടാണ് കളി...!
*** *** ***

അവസാനം അഭിമാന ബോധം പണയം വെച്ചു. ഓഫീസില്‍ നിന്ന് ഒരു സുഹൃത്തിനോട് പണം കടംവാങ്ങി. എടിഎമ്മില്‍ നിന്ന് നാളെ പണം എടുത്ത് തരാമെന്ന് പറഞ്ഞു. (ഹാ..ഹ എ.ടി.എം....!!)
വൈകീട്ട് മെഡിക്കല്‍ സ്റ്റോറില്‍ ചെന്ന് മരുന്ന് വാങ്ങി. നേരെ കദീസുമ്മയുടെ വീട്ടിലേക്ക് ചെന്നു. കിട്ടാത്ത മരുന്നെന്ത് ചെയ്യും. ഞാന്‍ എന്നാലാവുന്നതൊക്കെ ചെയ്തു. നിരാശയോടെ വീടിന്റെ ഗേറ്റ് കടന്നു. ഒരാള്‍ക്കൂട്ടം...!
*** *** ***

ദുഖത്തിന്റെ പേമാരി പെയ്തു... മൊബൈലെടുത്ത് വീട്ടില്‍ വിളിച്ചു പറയാം....
''ഉമ്മാ നമ്മുടെ ....മരിച്ചു..!!''
സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു.
നിനക്ക് വേണ്ട മരുന്ന് എവിടെയാണ് ഏല്‍പ്പിക്കേണ്ടത്...!
നിന്റെ ഫോണ്‍ എന്തേ സ്വിച്ച് ഓഫ് ചെയ്തത്?..... നിന്നെ വാട്‌സ് ആപ്പും ഫേസ്ബുക്കിലുമൊന്നും കാണുന്നില്ലല്ലോ..! ഞാന്‍ നിന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ഒരു പാട് ശ്രമിച്ചു.
നിന്റെ ഒരു അയല്‍വാസി മരിച്ചിട്ടുണ്ടല്ലോ..?
നീ എങ്ങനെ...!
ഫേസ്ബുക്കിലുണ്ടല്ലോ? വാട്‌സ് ആപ്പിലും ഷെയര്‍ കണ്ടു.
*** *** ***

മൊബൈലെടുത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്തു...
അനുശോചന പ്രവാഹം.. പരേതന്റെ പഴയകാല ഫോട്ടോകള്‍..
*** *** ***

കയ്യിലിരുന്ന മരുന്ന്‌പൊതി നോക്കി... ഇത് കദീശുമ്മയെ കാണിക്കണോ..!
തൊണ്ടയിലൊരു പ്രയാസം. തലക്കൊരുഭാരം..
'അറിയാതെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി താഴേക്ക് പതിച്ചോ..?'
*** *** ***

വാട്‌സ് ആപ്പില്‍ ഒരു മെസ്സേജ് കൂടിവന്നു.
'1500 രൂപ നാളെ മറക്കാതെ എടുക്കണേ..!'

- അബ്ദുല്‍ ഹമീദ് കെ.പുരം


Thursday, December 5, 2013











തിരിച്ചറിവ്; വീഴുന്നതിന് മുമ്പേ..!
- കവിക്കഥ* -

തിരിച്ചറിവിന്റെ ബോധമുദിച്ചപ്പോളറിഞ്ഞു..
ജീവിതത്തിന് ലക്ഷ്യങ്ങളുണ്ട്..!
അബദ്ധം ആവര്‍ത്തിച്ചപ്പോഴാണറിയുന്നത്..
അഹങ്കാരം കുടില്‍കെട്ടിയിട്ടുണ്ടെന്ന്..!
അഹംഭാവം പിണങ്ങിപ്പോയപ്പോള്‍..
ഞാനീലോകത്തിലെത്ര നിസ്സാരന്‍..!
ജാഢയുടെ വസ്ത്രങ്ങള്‍ അഴിച്ചുവെച്ചപ്പോള്‍
ആത്മാര്‍ത്ഥതയുടെ നഗ്‌നത അനുഭവിച്ചു..!
ആഢംബരത്തിന്റെ കടലിലിറങ്ങിയപ്പോഴാണറിഞ്ഞത്
സ്‌നേഹം കുടികൊള്ളുന്നത് തുരുത്തുകളിലാണ്..!
പണത്തിന്റെ പളപളപ്പ് മങ്ങിയപ്പോള്‍ മനസ്സിലായി..
തേനുള്ള പൂവിലേ വണ്ടുകള്‍ മൂളിപ്പറക്കൂ..!
പണത്തിന് പിന്നില്‍ ഓടിത്തളര്‍ന്ന്..
തിരിഞ്ഞുനോക്കിയപ്പോള്‍ പിന്നില്‍ നിഴലുമാത്രം
വീണിടത്ത് കിടന്ന് വേദന കടിച്ചമര്‍ത്തുമ്പോളോര്‍ത്തു
നല്ലകാലത്ത് നാല് സൗഹൃദം തീര്‍ത്തിരുന്നെങ്കില്‍..!
മാവിലെ പഴുത്തില വീണപ്പോള്‍ നിനച്ചില്ല..
പച്ചിലയുമൊരിക്കല്‍ പഴുക്കുമെന്ന്..!
തിരക്കിന്റെ ഭാണ്ഡക്കെട്ടഴിച്ചുവെച്ചപ്പോഴാണറിയുന്നത്...
പ്രഭാതത്തിനും പ്രകൃതിക്കുമിത്ര സൗന്ദര്യമുണ്ടെന്ന്..!
കുടുംബത്തിന്റെ മനസ്സിലേക്കിറങ്ങിവന്നപ്പോള്‍..
ജീവിതത്തിനെന്തു മധുരം..
അയല്‍വീട്ടില്‍ നിന്ന് വിലാപം ഉയര്‍ന്നപ്പോള്‍..
മനസ്സ് മന്ത്രിച്ചു ഇനി യാത്രക്കൊരുങ്ങിക്കൊള്‍ക..!

- അബ്ദുല്‍ ഹമീദ് കെ.പുരം
(*കവിക്കഥ=കവിത+കഥ)